my selected articles at metro vartha daily
ഓക്സ്ബോ തടാകം വറ്റിവരളുന്നു
Wednesday, January 06, 2010
മാള
പി.കെ.മധു
മാള
പി.കെ.മധു
കേരളത്തിലെ ലക്ഷണയുക്തമായ ഏക ഓക്സ്ബോ തടാകമായ കാടുകുറ്റി പഞ്ചായത്തിലെ വൈന്തലയിലുള്ള കണിച്ചാംതുറ തടാകം വറ്റി വരളുന്നു. ഇന്ത്യയില്‍ത്തന്നെ അപൂര്‍വമായ ഓക്സ്ബോ തടാകമാണ് ഇവിടെ അശ്രദ്ധ കൊണ്ടു നാശോന്മുഖമാവുന്നത് .
വൈന്തലയില്‍ ജൈവസമ്പന്നത കൊണ്ടും പാരിസ്ഥിതിക പ്രത്യേകതകള്‍കൊണ്ടും സവിശേഷ പഠനങ്ങള്‍ അര്‍ഹിക്കുന്ന തടാകമാണ് എത്ര വേനലിനെക്കൂടി അതിജീവിക്കും എന്ന ചോദ്യമുയര്‍ത്തുന്നത്. പുഴ കരകവിഞ്ഞൊഴുകുമ്പോള്‍ നിക്ഷേപിക്കപ്പെടുന്ന എക്കല്‍ മണ്ണിന്‍റെ ശേഖരമാണ് ഓക്സ്ബോ എന്ന പ്രതിഭാസം സൃഷിടിക്കുന്നത്.
ആയിരത്തിലേറെ വര്‍ഷം ഇത്തരത്തില്‍ എക്കല്‍ മണ്ണ് അടിഞ്ഞു കൂടിയാലാണു ചെറിയ രീതിയിലെങ്കിലും ഓക്സ്ബോ രൂപം കൊള്ളുക. വലിയ പുഴകള്‍ വഴിമാറിയൊഴുക്കുമ്പോഴും ഇതു സംഭവിക്കുന്നു. കാളയുടെ കഴുത്തിനു മുകളിലായി കാണപ്പെടുന്ന പൂഞ്ഞയെ അനുസ്മരിക്കുന്ന ആകൃതിയാണ് ഓക്സ്ബോ എന്ന പേര് ലഭിക്കാന്‍ കാരണം.
അപൂര്‍വയിനം മത്സ്യങ്ങളുടെയും മറ്റനേകം സൂഷ്മ ജീവികളുടെയും ആവാസ വ്യവസ്ഥയാണ് ഓക്സ്ബോകള്‍. ആയിരക്കണക്കിനു വര്‍ഷത്തെ പ്രകൃതിയുടെ ഇടപെടലുകള്‍ ഇനിയും ശാസ്ത്ര ലോകത്തിനു പിടികിട്ടാത്ത നിരവധി രഹസ്യങ്ങളാണ് ഓരോ ഓക്സ്ബോയിലും ഒരുക്കിയിട്ടുള്ളത്. പുതിയ ജീവിവര്‍ഗങ്ങളുടെ ഉത്ഭവത്തിനു കൂടി ഓക്സ്ബോകളിലെ പരിസ്ഥിതി അവസരമൊരുക്കുമെന്നാണു വിശ്വസിക്കപ്പെടുന്നത്.
1995ല്‍ ലിംനോളജിക്കല്‍ അസോസിയേഷന്‍ ഒഫ് കേരള എന്ന സംഘടന കേരളത്തിലെ 44 നദികളെക്കുറിച്ചു നടത്തിയ പഠനത്തിലാണു ചാലക്കുടി പുഴയോടു ചേര്‍ന്ന കണിച്ചാംതുറ ഓക്സ്ബോ തടാകമാണെന്നു കണ്ടെത്തിയത്. പിന്നീടു 99ല്‍ സംസ്ഥാന ജിയോളജി വിഭാഗം ഇത് സ്ഥിരീകരിച്ചു. രണ്ടു കിലോമീറ്ററോളം നീളം വരുന്ന തടാകവും അനുബന്ധമായ 40ഏക്കറോളം പ്രദേശവും അടങ്ങുന്നതാണു കണിച്ചാംതുറയിലെ ഓക്സ്ബോ.
ഇതില്‍ ഏറെ പ്രദേശവും ഇപ്പോള്‍ കൈയേറിയും അനധികൃതമായി മണ്ണെടുത്തും നശിച്ച അവസ്ഥയില്‍. കണിച്ചാംതുറയോടു ചേര്‍ന്നുള്ള പാടശേഖരമായ കുട്ടാടം പാടത്തെ മണ്ണെടുപ്പും തടാകത്തിനു ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നാലടി താഴ്ത്തി മണ്ണെടുക്കാനുള്ള അനുമതി മാത്രമുള്ളപ്പോള്‍ ടൈല്‍ ഫാക്ടറികളിലേക്കായി വന്‍തോതിലാണു മണ്ണെടുപ്പു നടത്തുന്നത്. ഇതുമൂലം തടാകത്തിലെ ജലത്തിന്‍റെ അളവില്‍ ഓരോ വര്‍ഷവും വന്‍കുറവുണ്ടാകുന്നു.
തടാകത്തിന്‍റെ സ്വാഭാവികത നഷ്ടമായതോടെ വര്‍ഷാവര്‍ഷം മേഖലയിലെത്താറുള്ള ദേശാടന പക്ഷികളും ഇപ്പോള്‍ കണിച്ചാംതുറയിലെത്തുന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഞാറകൊക്കുകളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എരണ്ടപക്ഷികളും പ്രജനനത്തിനായി ഇവിടെയെത്തിയിരുന്നു. ഓക്സ്ബോ തടാകത്തിലെ ജലവിതാനത്തില്‍ കുറവുണ്ടായതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും ജലനിരപ്പു കുറഞ്ഞിട്ടുണ്ട്.
കൂടാതെ പാടശേഖരങ്ങളിലെ ജലസേചനവും അവതാളത്തിലായിരിക്കുകയാണ്. ജല ദൗര്‍ലഭ്യം നേരിടുന്നതു നാട്ടുകാരേയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. കാടുകുറ്റി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓക്സ്ബോ തടാകം കൂടി ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
...............................................................................................
ജൂതശ്മശാനം അവഗണനയില്‍
Tuesday, January 19, 2010
മാള
നൂറ്റാണ്ടിലേറെ പഴക്കമുള്ള മാളയിലെ ജൂത ശ്മശാനം കാടുകയറി നശിക്കുന്നു. 1954ല്‍ ഇസ്രയേലിലേക്ക് ജൂത സമുദായം കുടിയേറിയപ്പോള്‍ അനാഥമായതാണ് ഈ ശ്മശാനം. തങ്ങളുടെ വസ്തുവകകളെല്ലാം കിട്ടിയ വിലയ്ക്കു നാട്ടുകാര്‍ക്കു തന്നെ വിറ്റു ജൂതര്‍ കപ്പല്‍ കയറുന്നതിനു മുന്‍പ് ആരാധനാലയമായ സിനഗോഗും, ശ്മശാനവും മാള പഞ്ചായത്തിനെ ഏല്‍പ്പിച്ചു.
എന്നാല്‍ മാളയെ രൂപപ്പെടുത്താന്‍ ജീവിതകാലം മുഴുവന്‍ പണിയെടുത്തവരുടെ അന്ത്യ വിശ്രമകേന്ദ്രം സംരക്ഷിക്കാന്‍ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ല. അധികൃതരുടെ അനാസ്ഥയില്‍ ശ്മശാനം കാടുകയറിയ അവസ്ഥയില്‍. കൂടാതെ സംരക്ഷണ ചുമതലയുള്ള പഞ്ചായത്ത് തന്നെ ശ്മശാനത്തിന്‍റെ പകുതിയിലേറെ ഭാഗം കളിസ്ഥലമാക്കി മാറ്റുകയും ചെയ്തു.
വലിയ കേടുപാടുകളില്ലാതെ നില്‍ക്കുന്ന രണ്ട് ശവകുടീരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. 2002-2003 വര്‍ഷത്തില്‍ കെ. കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു രണ്ടു ലക്ഷം രൂപ ചെലവഴിച്ചു മതില്‍ നിര്‍മാണം അടക്കമുള്ള ചെറിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തി.
ശ്മശാനം ഇപ്പോള്‍ ഇഴ ജന്തുകളുടെയും സമൂഹ വിരുദ്ധരുടെയും താവളമാണ്. കൂടാതെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതും പതിവ് . ഇതു നീക്കം ചെയ്തു ശ്മശാനം പൗരാണിക സ്മാരകമായി സംരക്ഷിക്കാന്‍ അധികൃതരോ സംഘടനകളോ തയാറാകുന്നില്ല.